scroller

Sunday, January 13, 2013

ബ്രാഹ്മണ വിരോധം പടര്‍ത്താന്‍ ശ്രമം - ബഹു: പ്രസിടന്റിന്റെ ലേഖനം - മാധ്യമം വാരിക

ബ്രാഹ്മണ വിരോധം  പടര്‍ത്താന്‍ ശ്രമം
ഏതൊരു വിഷയത്തെ സമീപിക്കുമ്പോഴും അതേക്കുറിച്ച് ആധികാരികമായ ചിന്ത ആവശ്യമാണ്. ശരിയായ അറിവുണ്ടെങ്കിലേ പാകതയോടെ വിഷയത്തെ സ്വാംശീകരിക്കാനാവൂ. എല്ലാ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യരുടെ സ്വഭാവ രൂപവത്കരണംകൂടി ഉദ്ദേശിച്ചുള്ളതാണ്. പുരാണങ്ങളും കഥകളും മതഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ അത് സ്പഷ്ടമാകും. എല്ലാ കാലത്തും സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ ആചാര്യന്മാര്‍ ഉണ്ടായിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍, ശ്രീരാമകൃഷ്ണ പരമഹംസന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, മന്നത്ത് പത്മനാഭന്‍ എന്നിവരൊക്കെ മനുഷ്യസമൂഹത്തിന് ഉത്തേജനം പകര്‍ന്നവരാണ്. സമൂഹത്തെക്കുറിച്ച് അവഗാഹമായി പഠിച്ച് ആ അറിവിലൂടെ ജീവിത തത്ത്വസംഹിതകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചവരാണവരെല്ലാം. ശരിയായ ജ്ഞാനമായിരുന്നു അവരുടെ വീക്ഷണങ്ങളുടെ ആധാരം. ജ്ഞാനമില്ലാത്തവര്‍ പറയുന്നവ സമഗ്രമായിരിക്കില്ല. അപ്പോള്‍ അവ സ്പര്‍ധകള്‍ക്ക് ഇടനല്‍കുകയാവും ചെയ്യുക. ചിലര്‍ അറിവുണ്ടെങ്കിലും ചില സങ്കുചിത ലക്ഷ്യങ്ങളും കാര്യസാധ്യവും ലാക്കാക്കി അഭിപ്രായപ്രകടനങ്ങള്‍ നടത്തും. ആചാര്യസ്ഥാനത്ത് തുടരുന്നവര്‍പോലും അത്തരം വഴിപ്പെടലുകള്‍ക്ക് വശംവദരാകുന്നത് ദു$ഖകരമാണ്. നേതൃത്വം നല്‍കുന്നവര്‍  പ്രസംഗത്തെക്കാള്‍ ഉപരി പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. മാതൃക കാട്ടിക്കൊടുത്തശേഷം അത് വിളിച്ചുപറയുമ്പോഴാണ് അര്‍ഥവത്താവുക.
പൂജാദികാര്യങ്ങള്‍ ബ്രാഹ്മണരുടെ കുത്തകയാവണമെന്ന് ഒരിക്കലും യോഗക്ഷേമസഭ പറഞ്ഞിട്ടില്ല. കേരളത്തിലെ ക്ഷേത്രങ്ങളില്‍ പുരോഹിതരെ ലഭിക്കാന്‍ ക്ഷാമം നേരിടുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അത് പരിഹരിക്കാന്‍ അബ്രാഹ്മണ പൂജാരികള്‍ ഉണ്ടാവുന്നതില്‍ യോഗക്ഷേമസഭക്ക് എതിര്‍പ്പില്ല. അത് സ്വാഗതാര്‍ഹവുമാണ്. പുരോഹിതന്മാര്‍ക്ക് എല്ലാ മതങ്ങളും ജീവിതരീതിയും ആചാരങ്ങളും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് വിവാഹം നിഷിദ്ധമാണ്. ബൈബ്ളും വേദപുസ്തകങ്ങളും അവര്‍ ഹൃദിസ്ഥമാക്കിയിരിക്കണം. മുസ്ലിം പുരോഹിതരും പണ്ഡിതന്മാരാണ്. പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ബിരുദധാരികളാണ് പൗരോഹിത്യവൃത്തി അനുഷ്ഠിക്കുന്നത്. ഹൈന്ദവ പുരോഹിതര്‍ക്കും പഠനവും അനുഷ്ഠാനങ്ങളും ആചാരങ്ങളുമുണ്ട്. പൗരോഹിത്യത്തിന് പരിശുദ്ധിയാണ് ആവശ്യം, സമുദായ പരിഗണനയല്ല. ശ്രീകൃഷ്ണന്‍ അധ$കൃത ജാതിയായ യാദവ സമുദായാംഗമായിരുന്നു. വേദവ്യാസന്‍ മുക്കുവനായിരുന്നു. ഇവരെ  ആരാധിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. പുരോഹിതന് ഷോഡശ്ശ സംസ്കാരം വേണം. ജപവും സാധനയും ഉള്ളവരാവണം എന്നേ നിഷ്കര്‍ഷയുള്ളൂ. ഇന്നത്തെ സമൂഹം പുരോഹിതരായി ബ്രാഹ്മണരെ അംഗീകരിക്കുന്നത് അതില്‍ വസ്തുതകള്‍ ഉള്ളതുകൊണ്ടാണ്.
ബ്രാഹ്മണ സമൂഹമാണ് ഹൈന്ദവ പൗരോഹിത്യം വഹിച്ചുവന്നതെങ്കിലും ഇന്ന് അവര്‍ കൂടുതലും മറ്റു തൊഴിലുകളില്‍ വ്യാപൃതരാണ്. അധ്യാപകവൃത്തി, മറ്റ് സര്‍ക്കാര്‍ ജോലികള്‍, ഐ.ടി മേഖല എന്നിവിടങ്ങളില്‍ അവര്‍ മെച്ചപ്പെട്ട തൊഴിലുകള്‍ വഹിക്കുന്നു. അതിനാല്‍ പുരോഹിതരുടെ ക്ഷാമം നേരിടുന്നുണ്ട്. അത് പരിഹരിക്കാന്‍ ഇതര ജാതിമതസ്ഥരായവരില്‍നിന്നും അനുയോജ്യരായവരെ പരിശീലനം നല്‍കി പൗരോഹിത്യവൃത്തിക്ക് നിയോഗിക്കുന്നതില്‍ തെറ്റില്ല. ഹൈന്ദവ പുരോഹിതര്‍ക്ക് നിഷ്കര്‍ഷിക്കുന്ന ജീവിതചര്യ പാലിക്കുന്നവര്‍ ആരായാലും അവര്‍ ഇതര മതസ്ഥരായാല്‍പോലും പൗരോഹിത്യവൃത്തിക്ക് അവരെ നിയോഗിക്കാന്‍തക്ക വിശാലമായ കാഴ്ചപ്പാട് ഉണ്ടാവണം. എന്‍.എസ്.എസിന്‍െറ ക്ഷേത്രങ്ങളില്‍ നായര്‍ പുരോഹിതരെ മാത്രം നിയമിക്കുന്ന അവസ്ഥ ഉണ്ടാവരുത്. എസ്.എന്‍.ഡി.പിയില്‍പ്പെട്ടവരെ അവര്‍ പരിശീലനം നല്‍കി പുരോഹിതവൃത്തിക്ക് നിയോഗിക്കുന്നുണ്ട്. മറ്റ് ഹിന്ദു സമുദായത്തില്‍പ്പെട്ടവരും ഇപ്പോള്‍ പൗരോഹിത്യവൃത്തിയിലേക്ക് വരുന്നുണ്ട്. അവരെക്കൂടി ഉള്‍ക്കൊള്ളാനും അവരെയും എന്‍.എസ്.എസ് ക്ഷേത്രങ്ങളില്‍ നിയമിച്ച് മാതൃക കാട്ടാനുമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മുന്‍കൈയെടുക്കേണ്ടത്. അപ്പോഴാണ് അദ്ദേഹത്തിന്‍െറ വാക്കുകള്‍ അര്‍ഥവത്താവുക. അമൃതാനന്ദമയി മഠത്തില്‍ പൂജാദികാര്യങ്ങള്‍ നിര്‍വഹിക്കുന്നവരില്‍ ഒരാള്‍ മുസ്ലിം കുടുംബത്തില്‍ ജനിച്ച ആളാണ്. അത്തരം വിശാലവീക്ഷണത്തിലേക്ക് എന്‍.എസ്.എസും ഉയരുകയാണ് വേണ്ടത്.
സുകുമാരന്‍ നായര്‍ തലമറന്ന് എണ്ണ തേക്കരുത്. അദ്ദേഹത്തിന്‍െറ പ്രസ്താവനക്ക് പിന്നില്‍ ശത്രുതാമനോഭാവമുണ്ടെന്ന് സംശയിക്കുന്നു. എന്‍.എസ്.എസിന്‍െറ താന്ത്രികവിദ്യാപീഠത്തില്‍ പഠിപ്പിക്കുന്നതിന് ആളെ ആവശ്യമുണ്ടെന്ന് ഇതുവരെ യോഗക്ഷേമസഭയെ അറിയിച്ചിട്ടില്ല. ആരെയോ അദ്ദേഹം ക്ഷണിക്കുകയും അയാള്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍കൊണ്ട് വരാതിരിക്കുകയും ചെയ്തതിന് ഒരു സമുദായത്തെ മൊത്തം ആക്ഷേപിക്കരുത്. പൂജാദിവിദ്യകള്‍ അഭ്യസിപ്പിക്കാന്‍ ആളെ ആവശ്യമുണ്ടെങ്കില്‍ യോഗ്യരായവരെ നല്‍കാന്‍ യോഗക്ഷേമസഭ തയാറാണ്.
എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന വസുദൈവ കുടുംബകം (ലോകമേ തറവാട്) എന്നതാണ് ഭാരതീയ തത്ത്വചിന്തയുടെ അടിസ്ഥാനം. സ്വന്തം കാര്യസാധ്യത്തിനായി ആരും ആചാരങ്ങളെയും മതങ്ങളെയും ദുരുപയോഗം ചെയ്യരുത്. ശരിയായ ജ്ഞാനമുള്ള പുരോഹിതര്‍ക്ക് ഒരു മതത്തില്‍ ഒതുങ്ങാന്‍ ആവില്ല. മനുഷ്യന്‍ ഈശ്വരാംശമാണ്. അതറിയാന്‍ നാം വൈകിപ്പോകുന്നു. അതിനാലാണ് തെറ്റായ വഴിക്ക് നയിക്കലും ഉണ്ടാകുന്നത്. ശരിയായ വിശകലനവും പഠനവും നടത്തിയിരുന്നുവെങ്കില്‍ ബ്രാഹ്മണര്‍ ചൂഷണം ചെയ്യുന്നുവെന്നപോലുള്ള പരാമര്‍ശങ്ങള്‍ സുകുമാരന്‍ നായര്‍ നടത്തുമായിരുന്നില്ല. എന്‍.എസ്.എസിന്‍െറ ഉടമസ്ഥതയിലുള്ള 70 ശതമാനം ക്ഷേത്രങ്ങളും ബ്രാഹ്മണര്‍ നല്‍കിയവയാണ്. ചങ്ങനാശ്ശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനം ഇടമന ഇല്ലത്തുകാരുടെ സംഭാവനയാണ്. അവിടെ നിന്നുകൊണ്ട് സുകുമാരന്‍ നായര്‍ ബ്രാഹ്മണര്‍ ചൂഷണം ചെയ്യുന്നുവെന്ന പരാമര്‍ശം നടത്തരുതായിരുന്നു.
ബ്രാഹ്മണരെ പൗരോഹിത്യവൃത്തിയില്‍നിന്ന് ഒഴിവാക്കാനുള്ള കുതന്ത്രം ചിലര്‍ നടത്തുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചരിത്രം ശരിയായി പരിശോധിച്ചാല്‍ ബ്രാഹ്മണര്‍ അര്‍ഹിക്കുന്ന പങ്ക് അവര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മനസ്സിലാകും. 1908ല്‍ ശിവരാത്രി നാളില്‍ ആലുവ ചെറുമുക്ക് മനയില്‍ ചേര്‍ന്ന യോഗമാണ് യോഗക്ഷേമസഭക്ക് രൂപം നല്‍കിയത്. പൂമുള്ളി നമ്പൂതിരി, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് തുടങ്ങി ഒട്ടേറെ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ആ യോഗത്തില്‍ പങ്കെടുത്തു. 1914ലാണ് എന്‍.എസ്.എസ് ഉണ്ടായത്. നമ്പൂതിരി സമുദായം കീഴ്ജാതിക്കാര്‍ക്കെതിരാണ് എന്ന് ബോധപൂര്‍വമായ പ്രചാരണം ഉണ്ടായിട്ടുണ്ട്. തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. അത് ഇന്നത്തെ സമൂഹത്തിന്‍െറ കുറ്റമല്ല. ക്ഷേത്രപ്രവേശ വിളംബര സമരത്തിന് യോഗക്ഷേമസഭ മുന്നില്‍ നിന്നിട്ടുണ്ട്. ദേവസേന അന്തര്‍ജനം അടക്കം 12ഓളം സ്ത്രീകള്‍ക്ക് മര്‍ദനമേറ്റ പാലിയം സമരം, വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍, വി.ടി. ഭട്ടതിരിപ്പാട് നയിച്ച  യാചനസമരം തുടങ്ങി നിരവധി സാമൂഹിക  അനാചാരങ്ങള്‍ക്കെതിരായ സമരങ്ങളില്‍ നേതൃനിരയില്‍ ബ്രാഹ്മണര്‍ ഉണ്ടായിരുന്നു.
എ.കെ. ആന്‍റണി പറഞ്ഞതിനോടാണ് യോഗക്ഷേമസഭക്ക് യോജിപ്പ്. മതങ്ങള്‍ വിശാല കാഴ്ചപ്പാടോടെ നീങ്ങുകയാണ് വേണ്ടത്. നേതൃത്വത്തില്‍ വരുന്നവര്‍ക്ക് മിനിമം ഗുണങ്ങള്‍ ഉണ്ടാവണം. മതിയായ ചര്‍ച്ചയും പഠനവും നടത്തിയിട്ടു വേണമായിരുന്നു സുകുമാരന്‍ നായര്‍ അഭിപ്രായപ്രകടനം നടത്തേണ്ടിയിരുന്നത്. ഈശ്വരനിഷേധമാണ് സുകുമാരന്‍ നായരുടെ പ്രസ്താവനയിലുള്ളത്. സഹതാപം തോന്നുന്നു.
 ബ്രാഹ്മണവിരോധം പടര്‍ത്തി നായര്‍ സമുദായക്കാരെ ആകര്‍ഷിക്കാനാണ് സുകുമാരന്‍ നായരുടെ ശ്രമമെന്നാണ് കരുതേണ്ടത്. അദ്ദേഹത്തിന്‍െറ അഭിപ്രായം എന്‍.എസ്.എസിന്‍െറ അഭിപ്രായമായി കാണുന്നില്ല. എന്‍.എസ്.എസ് നായര്‍ സമുദായത്തിലെ മുഴുവന്‍ പേരും ഉള്‍ക്കൊള്ളുന്ന സംഘടനയുമല്ല. രാഷ്ട്രീയലക്ഷ്യങ്ങള്‍ നേതാക്കള്‍ക്കുണ്ടാവണം. അതിനായി സങ്കുചിതമായി സംസാരിക്കരുത്. ഹിന്ദു ഐക്യമാണ് എന്‍.എസ്.എസ് ലക്ഷ്യമെങ്കില്‍ ഈവിധ അഭിപ്രായ പ്രകടനം ഉണ്ടാവരുതായിരുന്നു. ഐക്യം ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാനാവണം, ഇതര വിഭാഗങ്ങളുമായി യുദ്ധത്തിനാവരുത്. എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തുകയാണ് ആവശ്യം.
(യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്‍റാണ് ലേഖകന്‍)
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org